Monday, November 5, 2007

ചിണ്ടനും തണ്ടനും - കഴുതകള്‍

ചിണ്ടന്‍ കഴുതയും തണ്ടന്‍ കഴുതയും കൂട്ടുകാരായിരുന്നു.

ഒരു ദിവസം അവര്‍ വെള്ളം കുടിക്കാനായി നദിക്കരയില്‍ എത്തിയപ്പോള്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണു. നദിയുടെ ആഴം കൂ‍ടിയ സ്വലത്തായിരുന്നു അവര്‍ വെള്ളം കുടിക്കാന്‍ എത്തിയത്. രക്ഷപെടാന്‍ ശ്രമിച്ചു നോക്കിയെങ്കിലും നീന്തല്‍ അറിയാത്ത ചിണ്ടനും തണ്ടനും രക്ഷപെടാനായില്ല.

അവര്‍ നദിയുടെ അടിയിലേക്ക് താണുപോയി. അന്ന് മത്സ്യരാജാവിന്റെ കൊട്ടാരത്തില്‍ ഉത്സവദിവസമായിരുന്നു. ഉത്സവദിനത്തില്‍ അതിഥികളായി എത്തിയ കഴുതകളെ മത്സ്യങ്ങള്‍ സ്‌നേഹ പൂര്‍‌വ്വം സ്വീകരിക്കുകയും രക്ഷപെടുത്തി കരയിലെത്തിക്കുകയും ചെയ്‌തു. മത്സ്യരാജാവ് അവര്‍ക്ക് പത്തു സ്വര്‍ണ്ണ നാണയങ്ങള്‍ വീതം സമ്മാനമായും കൊടുത്തു.

അപകടത്തില്‍ നിന്നും രക്ഷപെട്ടതില്‍ കഴുതകള്‍ക്ക് സന്തോഷമായി. സമ്മാനമായി ലഭിച്ച സ്വര്‍ണ്ണനാണയങ്ങളും കൊണ്ട് അവര്‍ വീട്ടിലേക്ക് പോയി.

ചിണ്ടന്‍ ആലോചിച്ചു. ഈ പത്തു സ്വര്‍ണ്ണനാണയങ്ങള്‍‌ക്കൊണ്ട് എന്തു ചെയ്യാനാണ്. നൂറു സ്വര്‍‌ണ്ണ നാണയം കിട്ടിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

“അടുത്ത വര്‍ഷവും ഇതേ ദിവസം മത്സ്യരാജാവിന്റെ കൊട്ടാരത്തില്‍ ഉത്സവം ഉണ്ടാകും ആ സമയത്ത് അവിടെച്ചെല്ലുക മത്സ്യം നിങ്ങളെ രക്ഷപെടുത്തി സമ്മാനവും തന്ന് തിരിച്ചയക്കും.“ ചിണ്ടന്റെ പെണ്‍കഴുത ഉപദേശിച്ചു.

“അങ്ങനെ പത്തു വര്‍ഷം മത്സ്യരാജാവിന്റെ കൊട്ടാരത്തില്‍ പോയാല്‍ നൂറു സ്വര്‍ണ്ണനാണയങ്ങള്‍ കിട്ടും അതുമായി നമുക്ക് വലിയ ബിസ്സിനസ്സ് ആരംഭിക്കാം“ചിണ്ടന്‍ കഴുത കണുക്കുകൂട്ടി.

കിട്ടിയ പത്തു സ്വര്‍‌ണ്ണ നാണയങ്ങള്‍ ഒരു പെട്ടിയില്‍ അടച്ചു സൂക്ഷിച്ചു.

അടുത്ത വര്‍‌ഷം അതേ ദിവസം ചിണ്ടന്‍ കഴുത തന്റെ പെണ്‍കഴുതയേയും കൂട്ടി നദിക്കരയിലെത്തി.

ചിണ്ടന്റെ പെണ്‍കഴുത പറഞ്ഞു
“ഞാനും വരുന്നു മത്സ്യരാജാവിന്റെ കൊട്ടാരത്തിലേക്ക് എനിക്കും പത്തു സ്വര്‍ണ്ണ നാണയം കിട്ടിമല്ലോ.“

അപ്പോള്‍ ആകെ ഇരുപതുകിട്ടും, നൂറാകാന്‍ അഞ്ചുപ്രാവശ്യം പോയാല്‍ മതിയല്ലോ. ചിണ്ടന്‍ കഴുത ആശ്വസിച്ചു.



ചിണ്ടന്റെ പെണ്‍കഴുത പറഞ്ഞു
“ ഞാന്‍ മത്സ്യ രാജാവിനോട് നമ്മുടെ ബുദ്ധുമുട്ടുകള്‍ പറയും ചിലപ്പോള്‍ രാജാവ് നൂറു സ്വര്‍‌ണ്ണനാണയങ്ങള്‍ തരുമായിരിക്കും.“

ചിണ്ടന്‍ കഴുതയും പെണ്‍കഴുതയും നദിയിലേക്ക് എടുത്തു ചാടി.

മത്സ്യരാജ്യത്ത് രാജഭരണം അവസാനിച്ചതും പട്ടാള ഭരണം വന്നതും കഴുതകള്‍ അറിഞ്ഞിരുന്നില്ല.

പട്ടാളക്കാര്‍ ചിണ്ടന്‍ കഴുതയേയും പെണ്‍കഴുതയേയും ശത്രുക്കളെന്നു കരുതി വെടി വെച്ചു കൊന്നു.

തണ്ടന്‍ കഴുത തനിക്കു ലഭിച്ച സമ്മാനത്തില്‍ തൃപ്‌തനായിരുന്നു, പത്തു സ്വര്‍‌ണ്ണനാണയങ്ങള്‍‌ക്കൊണ്ട് വ്യാപാരം ചെയ്‌ത് കൂടുതല്‍ പണമുണ്ടാക്കി. തണ്ടനും കുടുംബവും സുഖമായി ജീവിച്ചു.

ഗുണപാഠം : അത്യാഗ്രഹം ആപത്താണ്

Sunday, November 4, 2007

പൂച്ചമ്മേ തത്ത തത്ത

എല്ലാവര്‍ക്കും തത്തയോടാണ് കൂടുതള്‍ ഇഷ്‌ടമെന്ന് പൂച്ചക്കുതോന്നി.

തന്റെ പേരു വിളിക്കാന്‍ പോലും കുട്ടികള്‍ തത്തയെയാണ് പഠിപ്പിക്കുന്നത്.

“ തത്തമ്മേ പൂച്ച പൂച്ച ” യെന്ന് കുട്ടികള്‍ പറയുമ്പോള്‍
തത്ത ഏറ്റുപറയും “തത്തമ്മേ പൂച്ച പൂച്ച”
ഇതു കേള്‍ക്കുമ്പോള്‍ പൂച്ചയ്‌ക്ക് ദ്വേഷ്യം വരും.

“പൂച്ചമ്മേ തത്ത തത്ത” യെന്ന് പൂച്ച സ്വയം പറഞ്ഞിട്ടും ആരും പൂച്ചയെ ശ്രദ്ധിച്ചില്ല.

അവള്‍ പ്രശ്‌ന പരിഹാരത്തിനായി പട്ടിയുടെ അടുത്തു ചെന്നു.
“തത്ത മെലിഞ്ഞു സുന്ദരിയായിരിക്കുന്നതിനാലാണ് എല്ലാവര്‍ക്കും അവളെയിഷ്‌ടം നീയും മെലിഞ്ഞാല്‍ എല്ലാവരും നിന്നെ ഇഷ്‌ടപ്പെടും“ പട്ടി ഉപദേശിച്ചു.
മെലിഞ്ഞ ചില സുന്ദരികളുടെ ഫോട്ടോയും കാണിച്ചു കൊടുത്തു.

പൂച്ച മെലിയാന്‍ തന്നെ തീരുമാനിച്ചു.
‘മെലിയാന്‍ നൂറ്റിയൊന്നു വഴികള്‍‘ എന്ന പുസ്‌തകം പട്ടിയെവിടെ നിന്നോ സംഘടിപ്പിച്ചുകൊടുത്തു.

പൂച്ച പുസ്‌തകം വായിച്ച് അതിന്‍ പ്രകാരം മെലിഞ്ഞു തുടങ്ങി.
ഭക്ഷണം പാടേ ഉപേക്ഷിച്ചു.
വ്യായാമ മുറകള്‍ മാറി മാറി പരിശീലിച്ചു.

കഠിന പ്രയത്‌നം കൊണ്ട് പൂച്ചയും മെലിഞ്ഞു, പക്ഷേ തത്തയോളം മെലിഞ്ഞില്ല.

ആഹാരം കഴിക്കാത്ത, മെലിഞ്ഞ് ചാകാറായ പൂച്ചയെ വീട്ടില്‍ നിന്നും അടിച്ചിറക്കുമ്പോള്‍ പട്ടി ചിരിക്കുന്നുണ്ടായിരുന്നു.

ഗുണപാഠം : തത്ത നല്ല തത്തയാകുക
പൂച്ച നല്ല പൂച്ചയാകുക

മ…മുയലും മ…മുയലും

ഓഫീസിലെ മാനേജര്‍ മുയല്‍ ഉറക്കക്കാരനാണെങ്കില്‍ മറ്റു മുയലുകളുടെ കാര്യം പറയാനുണ്ടോ? ഡ്യൂട്ടി സമയത്തുപോലും മിക്ക മുയലുകള്‍ക്കും ഉറങ്ങുവാനാണു താത്‌പര്യം.

ജോലിക്കാരുടെ കൂട്ടത്തില്‍ ഒരു ചിന്നന്‍ മുയല്‍ ഉണ്ടായിരുന്നു. ചിലരൊക്കെ അവനെ മണ്ടന്‍ മുയലെന്നു വിളിച്ചിരുന്നു. ചിന്നന്‍ മുയലൊരു പാവമായിരുന്നതിനാല്‍ മറ്റു മുയലുകളുടെയും ജോലി ചെയ്യേണ്ടി വന്നു.

ചിന്നന്‍ മുയല്‍ ആരെയും ശപിക്കാതെ സ്വന്തം ജോലിയും മറ്റുള്ളവരുടെ ജോലികളും കൃത്യമായി ചെയ്‌തു. ആദ്യമൊക്കെ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും നിരന്തര പരിശ്രമത്തിലൂടെ എല്ലാ ജോലികളും വളരെ വേഗം ഭംഗിയായി ചെയ്യാന്‍ പഠിച്ചു.

ഒരു ദിവസം പന്ത്രണ്ടാം നിലയുടെ തുറന്നിട്ട ജനലില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന മാനേജര്‍ മുയല്‍ താഴെ വീണു മരിച്ചു.

എല്ലാ ജോലികളേപ്പറ്റിയും അറിയാവുന്ന ഒരാള്‍, മണ്ടനെന്ന് ചിലരൊക്കെ വിളിച്ച ചിന്നന്‍ മുയല്‍ മാത്രമായിരുന്നു.

അടുത്ത മാനേജരായി കമ്പനി നിയമിച്ചത് ചിന്നന്‍ മുയലിനെയാണ്.

സീനിയര്‍ മുയലുകള്‍‌ക്കൊന്നും അത് ഇഷ്‌ടപ്പെട്ടില്ല.

ചിന്നന്‍ മുയല്‍ മാനേജരായി. ജോലി ചെയ്‌തു, വളരെ ഭംഗിയായി ജോലി ചെയ്യിക്കുകയും ചെയ്‌തു.

ഗുണപാഠം : മണ്ടനായാലും മടിയനാകരുത്.